Sudhesh M Raghu
മുസ്ലിം വെറുപ്പും ഇസ്ലാമോഫോബിയയും ഇല്ലാത്ത ആളുകളെ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിൽ കണ്ടെത്തുക എന്നത് അപൂർവങ്ങളിൽ അപൂർവമായ സംഗതിയാണ്. എന്റെ സുഹൃത്തുക്കളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. സംഘ് വിരുദ്ധരായ നിരവധി പേരെ കാണാം. സവർണമേധാവിത്വത്തെ ശക്തമായി എതിർക്കുന്നവരും ധാരാളമുണ്ട്. എന്നാൽ അവർ പോലും ഇസ്ലാമോഫോബുകളാണെന്നതാണ് എന്റെ അനുഭവം. (പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് അവർ എതിർക്കുന്നതെന്നാണ് അവരിൽ മിക്കവരുടെയും നീതിമത്കരണം.)
ഇക്കാരണത്താൽ, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സ്വന്തക്കാരുടെയും ബന്ധുക്കളുടെയും യോഗങ്ങളിലും കല്യാണ/മരണ വീടുകളിലും പോകാനോ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരാനോ എനിക്കു പ്രയാസമാണ്. എല്ലായിടത്തും മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്ന വർത്തമാനങ്ങളായിരിക്കും കോമണായി ഉണ്ടാവുക. എല്ലാവരും യോജിപ്പോടെ എരിവും പുളിയും ചേർക്കുന്ന സംഭാഷണമാവും മുസ്ലിങ്ങളെക്കുറിച്ച്. അതു കേട്ടിരിക്കാൻ സാധിക്കാത്തതിനാൽ, തീരെ നിവൃത്തിയില്ലെങ്കിൽ മാത്രമേ ഇപ്പോൾ അത്തരം പരിപാടികളിലേക്കു പോകാറുള്ളൂ.
സോഷ്യൽ മീഡിയയിൽ മുസ്ലിം വെറുപ്പില്ലാത്ത ഹിന്ദു-ക്രിസ്ത്യൻ പേരുകളെ കണ്ടാൽ എനിക്ക് അദ്ഭുതമാണ്. അവരുടെ പ്രൊഫൈൽ നോക്കുമ്പോൾ ഏതാണ്ടു ഭൂരിപക്ഷം പേരും മാവോയിസ്റ്റ്/നക്സലൈറ്റ് പശ്ചാത്തലമുള്ളവരാണെന്നു കാണാം. അല്ലാത്ത ഹിന്ദു-ക്രിസ്ത്യൻ ഇടതുപക്ഷക്കാരെ എനിക്കു പരിചയമില്ല. വി ആർ അനൂപ്, കാർത്തിക് ശശി തുടങ്ങി രണ്ടോ മൂന്നോ കോൺഗ്രസുകാരുണ്ട് ഇസ്ലാമോഫോബുകളല്ലാത്തവരായി. അത്രപോലും ഇടതുപക്ഷക്കാരില്ല. ഇതിൽ അനൂപിനെ, സുഡാപ്പി എന്നാണ് ഇതര കോൺഗ്രസുകാർ സംബോധന ചെയ്തു കണ്ടിട്ടുള്ളത്.
ഈയിടെ, നിവൃത്തിയില്ലാതെ ഒരു പരിപാടിക്കു പോകേണ്ടിവന്നു. ഒരു ബന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു് ട്രാവലർ വണ്ടിയിൽ മടങ്ങുന്ന വഴി, വണ്ടിയിൽ, പിന്നിലിരുന്ന ചെറുപ്പക്കാർ വെള്ളമടിയും രാഷ്ട്രീയ ചർച്ചയും തുടങ്ങി. കോൺഗ്രസ്-സിപിഎം-ബിജെപ്പിക്കാർ എല്ലാമുണ്ട്. തിരഞ്ഞെടുപ്പു വിശകലനങ്ങൾ പറഞ്ഞ് പരസ്പരം പോരടിക്കുന്നുണ്ട്. പിന്നെപ്പിന്നെ ചർച്ച മുസ്ലിങ്ങളെപ്പറ്റിയായി. അതോടെ രാഷ്ട്രീയ ഭിന്നതകളെല്ലാം മാറി. സകലരും ഒറ്റക്കെട്ടായി മുസ്ലിങ്ങൾ വളരുന്നതിലുള്ള ആശങ്ക പങ്കുവച്ചു. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, മുസ്ലിം ലീഗ് എല്ലാം അപകടകരവും നശിപ്പിക്കേണ്ടതുമായ ശക്തികളാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായഭേദമില്ല.
തങ്ങളുടെ പാർട്ടികളിലെ മുസ്ലിം മെംബർമാരെപ്പോലും ആ പാർട്ടികളിലെ ഹിന്ദു-ക്രിസ്ത്യൻ മെംബർമാർക്കു പൂർണ വിശ്വാസമില്ലെന്ന് അവരിൽപ്പലരുമായും സംസാരിച്ചിട്ടുള്ള അനുഭവം വച്ചും സോഷ്യൽ മീഡിയ കമന്റുകളിലൂടെയും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഓരോ മാപ്ലാവിനും താൻ സുഡാപ്പിയും മൌദൂദിയുമല്ലെന്നു തെളിയിക്കാൻ അഹോരാത്രം ഓവർടൈം പണിയെടുക്കേണ്ടി വരുന്നത്. വേറൊരു സമുദായത്തിൽപ്പെട്ട പാർട്ടി അംഗങ്ങൾക്കും ഈ ഗതികേടില്ല.
ഇസ്ലാമോഫോബിയ എന്തെന്നും അതെങ്ങനെയാണ് പൊതുസമൂഹത്തിൽ വർക്ക് ചെയ്യുന്നതെന്നും വിശകലനം ചെയ്യുന്ന ഈ പുസ്തകം, കേരളത്തിലെ സംഘ് വിരുദ്ധ ഇസ്ലാമോഫോബുകളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. കേരളത്തിൽ ഇത്ര ശക്തമായ ഇസ്ലാമോഫോബിയ ഉണ്ടാക്കിയതിലും നിലനിർത്തുന്നതിലും അവരുടെ പങ്ക് നിർണായകമാണെന്നു കരുതുന്നവരുടെ കൂട്ടത്തിലാണു ഞാൻ.