മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ചരിത്രമാണ് ഭരണകൂടം വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതെന്നും ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കാതെ അതുമായി നിരന്തരം വ്യവഹാരങ്ങളിലേര്‍പ്പെട്ട് പ്രതിരോധം തീര്‍ക്കുകയാണ് ചരിത്ര വിദ്യാര്‍ഥികള്‍ ചെയ്യേണ്ടതെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട് ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന രണ്ടു പുസ്തകങ്ങളുടെ പ്രകാശനത്തോടനുബന്ധിച്ച് മലപ്പുറം ഗവ. കോളേജില്‍ ഹിസ്റ്ററി ഡിപാര്‍ട്‌മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച മധ്യ കാല ഇന്ത്യ: വായനയും പുനര്‍വായനയും എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മധ്യ കാലം എല്ലാ അര്‍ഥത്തിലും സുവര്‍ണവും ഉന്നതവുമായിരുന്നെന്നും, രാജ്യത്തിനും അവിടത്തെ ജനതക്കും വേണ്ടി ചെയ്ത സേവനങ്ങള്‍ ആധാരമാക്കിയാണ് ഭരണാധികാരികളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ഗവ. കോളേജ് ചരിത്രവിഭാഗം അധ്യാപകനും ഗവേഷകനുമായ മുഹമ്മദ് ഷമീര്‍ കൈപങ്ങര രചിച്ച സുല്‍ത്താന്‍മാരുടെ ഡല്‍ഹി, സൂഫികളുടെ പ്രജകള്‍ എന്ന പുസ്തകവും, റിച്ചാര്‍ഡ് എം. ഈറ്റണ്‍ രചിച്ച ഇന്ത്യ ഇന്‍ ദ പേര്‍ഷ്യനേറ്റ് ഏജിന് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.പി മന്‍സൂര്‍ അലി മാവൂര്‍ തയ്യാറാക്കിയ വിവര്‍ത്തനമായ പേര്‍ഷ്യനേറ്റ് ഇന്ത്യയുമാണ് പ്രകാശനം ചെയ്ത പുസ്തകങ്ങള്‍.

കോളേജ് വൈസ് പ്രിൻസിപ്പൾ ശ്രീ മൊയ്തീന്‍ തോട്ടശ്ശേരി ആധ്യക്ഷ്യം വഹിച്ചു. ശാക്കിര്‍ പുള്ളിയില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഡോ. സക്കീര്‍ ഹുസൈന്‍, ഡോ. കെ. രാജേഷ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.
ഗ്രന്ഥകര്‍ത്താക്കളായ ഷമീര്‍ കൈപങ്ങരയും കെ.പി മന്‍സൂര്‍ അലിയും മറുപടി പ്രസംഗം നടത്തി. ശാഫി ചെങ്ങര സ്വാഗതവും ശ്രീ സി.കെ അബ്ദുല്‍ റശീദ് നന്ദിയും പറഞ്ഞു.