കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പുതുതായി കണ്ടെടുക്കപ്പെട്ട ‘കമാല്‍’ എന്ന കൃതിയെക്കുറിച്ചുള്ള ചർച്ച ജൂലൈ 10 വൈകുന്നേരം 4:30-ന് കോഴിക്കോട് ബുക്പ്ലസില്‍ വെച്ച് നടന്നു. ചർച്ചയിൽ അബ്ദുറഹ്മാൻ മങ്ങാട്, പി.കെ. പാറക്കടവ്, എ.എം. നദ്‌വി തുടങ്ങിയവർ സംസാരിച്ചു.
‘കമാൽ’ കണ്ടെടുക്കാനുണ്ടായ സാഹചര്യവും
ആ കൃതിയുടെ ഉള്ളടക്കവും പ്രസക്തിയും അബ്ദുറഹ്മാൻ മങ്ങാട് സൂചിപ്പിച്ചു. തിരുവനന്തപുരം നേമത്തുള്ള ആരിഫ് മാസ്റ്ററുടെ പുരാരേഖകൾക്കിടയിൽ നിന്നാണ് ‘കമാൽ’ എന്ന രചന കണ്ടെടുത്തതെന്നദ്ദേഹം വ്യക്തമാക്കി. ബഷീറിൻ്റെ ഇനിയും പ്രസിദ്ധീകരിക്കപ്പെടാത്ത വേറെയും എഴുത്തുകൾ തൻ്റെ ശേഖരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, ബഷീറിന്റെ സാഹിത്യത്തെക്കുറിച്ചും ലോക വീക്ഷണത്തെക്കുറിച്ചും പി. കെ. പാറക്കടവ് ചൂണ്ടിക്കാണിച്ചു. കൂടാതെ, ബഷീറുമായുള്ള തൻ്റെ അടുപ്പവും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
കെ. അബൂബക്കർ, ഹാറൂൻ കക്കാട്, അബ്ദുള്ള കോയ, ഡോ. അബൂബക്കർ കാപ്പാട്, ഷാഫി ചെങ്ങര, ശമീർ കരിപ്പൂർ, റഷീദ് മക്കട, സാബി തേക്കേപുറം, ഫാറൂഖ് ബാവ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബുക്‌പ്ലസ് പ്രോഗ്രാം കോഡിനേറ്റർ സുഹൈൽ ഹുദവി സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ശാദുലി മഞ്ഞപ്പറ്റ നന്ദിയും പറഞ്ഞു.