ഹൈഫയിലായിരുന്നു കുറച്ച് നേരമായി.. കഴിഞ്ഞ രണ്ട് രണ്ടര മണിക്കൂറുകളായി.. ദേ ഇപ്പൊ തിരിച്ചെത്തിയതേയുള്ളൂ.. സഈദും സഫിയയുമുണ്ടായിരുന്നു കൂട്ടിന്.. ഗസാൻ കനഫാനിയായിരുന്നു ഞങ്ങളെയും കൂട്ടി അവിടേക്ക് പോയത്.. ടിക്കറ്റ് കയ്യിലെത്തിയിട്ടും പോകാം പോകാം എന്ന് പറഞ്ഞ് ഇരുന്നു എന്നല്ലാതെ ഇത് വരെ മടിച്ചിരിക്കുകയായിരുന്നു.. ഒടുക്കം ‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ’ക്കൊപ്പം പോകാനാണ് ഭാഗ്യമൊത്തത്.. എല്ലാം പറഞ്ഞു വെച്ചിട്ടും ഒരു കാര്യം പറഞ്ഞുതരാൻ കനഫാനി മറന്നു പോയിരുന്നു, തിരിച്ചു പോകുന്നവർക്കൊപ്പം പോയവർ പിന്നെങ്ങനെയാണ് മടങ്ങി വരികയെന്ന്..
‘മേൽവിലാസം നഷ്ടപ്പെട്ടവർ’ക്കൊപ്പമായിരുന്നു മുമ്പൊരിക്കൽ ഇത് പോലെ ഫലസ്തീൻ മണ്ണിലൂടെ കറങ്ങി നടന്നത്. അന്നും കൂടെയുണ്ടായിരുന്നത് ഹൈഫക്കാർ തന്നെ. ഫർഹാൻ അക്തറും ഉസ്താദ് റാസി ഹനാൻ ആരിഫും ഒക്കെ. നമ്മുടെ രാക്കഥകളിലെ കഥാപാത്രങ്ങൾ മറ്റൊരിടത്തെ പച്ച മനുഷ്യരുടെ ജീവിതത്തിൻ്റെ നേർചിത്രമാകുന്നിടത്ത് നിന്നാണ് വരികൾക്കും വരകൾക്കുമൊക്കെ ജീവൻ വെച്ചു തുടങ്ങുന്നതെന്ന സത്യത്തിന് പൊള്ളൽ ഇത്തിരി കൂടുതലാണ്. ഖൽദൂനുമാർ ദോഫുകളായി മാറുന്ന ഞെട്ടലിൻ്റെ നിമിഷങ്ങൾ നമ്മുടെ അകത്തും ഇടക്കിടെ സംഭവിക്കുന്നുവെന്ന തോന്നൽ വെറുതേയല്ലായിരുന്നു എന്ന് ഈ നിമിഷം തിരിച്ചറിയുന്നു.
യാത്ര സ്പോൺസർ ചെയ്ത ബുക്ക് പ്ലസിന് ഭാവുകങ്ങൾ …