ആർ എസ് എസ് / ബി ജെ പി ഹിന്ദൂയിസത്തിലൂടെ ഒളിച്ചു കടത്തുന്ന ബ്രാഹ്മണ മേൽകോയ്മയും ദലിത് പിന്നാക്കക്കാരെ പൊള്ളയായ സംരസ്ത (സമത്വ) വാദമുന്നയിച്ച് കൂടെ കൂട്ടി ഈ ആവശ്യത്തിനായി അവരുപയോഗിക്കുന്ന വെറും ഉപകരണങ്ങളും ചാവേറുകളുമാക്കുന്ന ഭയാനതകളുമാണ് ഇതിൽ സ്വന്തം അനുഭവങ്ങളായി ഗ്രന്ഥകാരൻ വരച്ചു കാണിക്കുന്നത്.
കർസേവയിൽ സജീവമായ സമയത്ത് തന്റെ പിതാവ് തന്നോട് പറഞ്ഞു: “ബനിയാസിന്റെയും ബ്രാഹ്മണരുടെയും ഈ പാർട്ടി ഒരിക്കലും നാം കർഷകർക്കും കീഴ്ജാതിക്കാർക്കുമൊപ്പം നിൽക്കില്ല. നമ്മുടെ സ്വന്തം സഹോദരങ്ങളായ മുസ്ലിംകളുമായി ശണ്ഠ കൂടാൻ നമ്മെത്തന്നെ ഉപയോഗിക്കുകയാണവർ. സ്വയം പോരാടാൻ അവർക്ക് സാധിക്കില്ല. പകരം നമ്മെ ആയുധങ്ങളാക്കുന്നു. ഭീരുക്കൾ.” ദേശീയ വാദത്തെ കുറിച്ച് അച്ഛനു വിവരമില്ലാത്തതിനാൽ ഇതെല്ലാം പറയുന്നതെന്ന് മനസ്സിലാക്കി ഈ വാക്കുകളെ തള്ളിക്കളഞ്ഞ് കറകളഞ്ഞ സ്വയംസേവകനായി സജീവമായി.
പക്ഷേ, ബാബരി മസ്ജിദിലേക്കുള്ള കർസേവയുമായി ബന്ധപെട്ട് സ്വന്തം നാട്ടിൽ നടന്ന ഒരു ധർണ്ണയിൽ പങ്കെടുത്ത സംഘം നേതാക്കൾക്ക് സ്വന്തം വീട്ടിൽ ഭക്ഷണമൊരുക്കിയപ്പോൾ അവർ ഒഴിവുകഴിവുകൾ പറഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ കയറാതെ, ഭക്ഷണം പൊതിയായി വാങ്ങി, പിന്നീട് അവ മുഴുവനും വഴിയോരത്ത് തള്ളിയ ദുഃഖകരമായ സംഭവമാണ് മെഘ്വൻഷിയുടെ ഹൃദയം തുറന്നത്. പിന്നീടുള്ള അദ്ദേഹത്തിന്റെ അന്വേഷണത്തിൽ പിതാവിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ബോധ്യപെട്ടു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിനെതിരെ താത്ത്വികമായും ബൌദ്ധികമായും സാമൂഹികമായും നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ആർ എസ് എസിന്റെ കെണിയിൽ വീണ ഓരോ ദലിത്, പിന്നാക്ക, കീഴ്ജാതി, പട്ടികവർഗ, പട്ടികജാതി ഹിന്ദുക്കളും ഇത് വായിച്ചു മനസ്സിലാക്കേണ്ടതാണ്. അവരുടെയും അവരുടെ പിന്തലുമുറകളുടെയും അഭിമാനകരമായ അസ്തിത്വം കാത്തു സൂക്ഷിക്കാൻ ഈ സംഘപരിവാരിനോട് സന്ധിയില്ലാ സമരത്തിലേർപ്പെടണമെന്ന് ബോധ്യമാകും.
മുസ്ലിംകൾക്കെതിരിൽ എത്ര വ്യാജവും അസത്യവുമായ കാര്യങ്ങളാണ് ശാഖകളിൽ പ്രചരിപ്പിക്കുകയും ചെറുപ്പം മുതലേ കുട്ടികളുടെ മനസ്സിൽ വെറുപ്പിന്റെ രാഷ്ട്രീയം കുത്തി നിറക്കുകയും ചെയ്യുന്നതെന്ന അതി ഭീകരമായ സത്യങ്ങൾ കൂടി അനുഭവങ്ങളായി ഗ്രന്ഥകാരൻ വിവരിക്കുന്നു.
ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും പിന്നെ അത് മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടതാണെങ്കിലും വിവർത്തനത്തിന്റെ ഘർഷണങ്ങളില്ലാതെ സരളമായി വായിക്കാവുന്ന തരത്തിലാണ് ഈ മലയാള വിവർത്തനം.