മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തി ഉപസംസ്കാരമായി കാണേണ്ടതല്ല മാപ്പിള സാഹിത്യങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാള ഭാഷക്ക് തനത് രൂപവും ലിപിയും വാർത്തെടുക്കുന്നതിലും അങ്ങനെ മാനക മലയാളം സ്ഥാപിച്ചതിലും സവർണ്ണ മേൽകോയ്മ ഇടംപിടിച്ചതിനാൽ സവർണ്ണേതര ഭാഷകളും സംസ്കാരങ്ങളും താഴ്ന്നതായി ഗണിക്കപ്പെടുകയും അവരുടെ സാഹിത്യങ്ങൾ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും ചെയ്തു.
ഇന്നത്തെ മലയാള ലിപി രൂപപ്പെടുന്നതിനു മുമ്പ് വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, ആര്യലിപി, സുരിയാനി മലയാളമായ കർസോനി, അറബി മലയാളം – എല്ലാം സമാന്തരമായി നിലനിന്നു പോന്നിരുന്നു. പിന്നാടാണ് സവർണ്ണ മേൽകോയ്മയുടെ മേൽനോട്ടത്തിൽ ആര്യലിപിക്ക് പ്രാധാന്യം നൽകി മലയാളത്തിന് ഔദ്യോഗിക ലിപി ഉണ്ടായിവരുന്നത്. അതിനാൽ മാപ്പിള സമൂഹം മലയാളത്തോട് പുറം തിരിഞ്ഞു നിന്നതിന് അടയാളമായി അറബി മലയാളത്തെ ഉയർത്തിക്കാട്ടുന്നത് വസ്തുതാ വിരുദ്ധമാണ്.
ഈ ഒരാശയം ഗ്രന്ഥകാരൻ ഇതിലെ ലേഖനങ്ങളിലകിലവും പറയാൻ ശ്രമിക്കുന്നുണ്ട്.
മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടും നിലപാടു ചലനങ്ങളു നൂൽമാല വിശദീകരിച്ച് കുഞ്ഞായിൻ മുസ്ല്യാരുടെ സൂഫീ കാവ്യങ്ങളിലെ തത്വചിന്തകളും ഭാഷാ സങ്കീർണ്ണതകളും വിശദീകരിച്ച്, മാപ്പിള ഗദ്യങ്ങളിലേക്കും പിന്നെ മാപ്പിളപ്പാട്ടുകളിലെ പുതിയ മാറ്റങ്ങളിലേക്കും ചർച്ചകൾ കൊണ്ടു പോകുന്നുണ്ട്. തനതു മാപ്പിള ശൈലിയിൽ നിന്ന് മാറി, സംസ്കൃത ശബ്ദങ്ങളെ ഇസ്ലാമിക പ്രമേയത്തിലേക്ക് കൊണ്ടുവന്ന മാഹമ്മദത്തിന്റെ മഹത്ത്വവും പ്രത്യേകതകളും ശേഷം വിവരിക്കുന്നുണ്ട്.
കൂട്ടത്തിൽ ലിബറൽ ചിന്തകൾ സാഹിത്യവ്യാഖ്യാനങ്ങളെ സ്വാധീനിക്കുന്നതും അവയുയർത്തുന്ന ദ്വന്ദങ്ങളും മാപ്പിള സാഹിത്യം അതുമൂലം അപകീർത്തിപ്പെടുന്നതും പിന്നീട് ലിബറുകൾ സവർണ്ണ വലതുപക്ഷം ചേർന്നു നിൽക്കുന്നതും പ്രമേയമാക്കുന്നുണ്ട് ഗ്രന്ഥകാരൻ.
അവസാനം മാധവിക്കുട്ടിയും കമലാദാസും കമലാസുരയ്യയും ഒരൊറ്റ ജന്മമായിരുന്നു എന്നു വീക്ഷിച്ച ഗ്രന്ഥകാരൻ ‘രാധാകൃഷ്ണന്’ മുഖ്യധാരയിൽ ലഭിച്ച സ്വീകാര്യത ‘യാ-അല്ലാഹ്’ക്ക് ലഭിക്കാതെ പോകുന്നതിലെ രാഷ്ട്രീയവും സമൂഹത്തെ പൊതുവിൽ ബാധിച്ച അനീതിയും എടുത്തു കാണിക്കുന്നു.