ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസിലറുമായ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ ഭരണാധികാരികളുടെ അതുല്യ സംഭാവനകളെ അവഗണിച്ച്, അവരെ മുഴുവൻ അതിക്രമികളായും വർഗീയവാദികളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ നസറുദ്ദീൻ മണ്ണാർക്കാട് രചിച്ച ‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ എന്ന കൃതിയുടെ പ്രകാശനം നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ദീർഘകാല ചരിത്രപഠനങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഖിസ്സപ്പാട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. പ്രമുഖ കാലിഗ്രാഫർ ഖലീലുല്ല ചെംനാട് ഖിസ്സപ്പാട്ട് അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങി.