രണ്ടാമൂഴം; ഇതിഹാസ കഥയുടെ മഹാവ്യാഖ്യാനം

3 MINUTES READ

“നമുക്കിനി ഭൂതകാലമില്ല, ഓർമകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു, സ്ഫടികശുദ്ധമാകുന്നു “

തൻ്റെ രചനകളിലൊക്കെയും കാലത്തെയും, മനുഷ്യാവസ്ഥയുടെ ഉൾവിളികളെയും വൈദഗ്ധ്യത്തോടെ വരച്ചുകാട്ടിയ അതുല്യപ്രതിഭയായ എം.ടി.വാസുദേവൻ നായരുടെ വയലാർ അവാർഡിന് അർഹമായ കൃതിയാണ് ‘രണ്ടാമൂഴം’. മലയാള നോവൽ ചരിത്രത്തിൽ തന്നെ നിർണായക പങ്കുവഹിക്കുന്ന ഈ കൃതി ഇതിഹാസ കഥാപാത്രങ്ങളുടെ മൗനത്തിലൂടെ വാചാലമാവുകയാണ്. വ്യാസൻ്റെ ഭാരതചരിതത്തിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ച് പെരുവയറൻ വൃകോദരൻ്റെ നിഷ്കളങ്കമായ മാനസിക അവസ്ഥകൾ വിവരിക്കുന്ന രീതിയിലാണ് നോവൽ കടന്നുപോകുന്നത്.

മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളെ പ്രമേയമാക്കി, പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ്റെ കഥാഖ്യാന രീതിയിലൂടെ മുന്നോട്ടു നീങ്ങുന്ന, എട്ടു ഭാഗങ്ങളിലായി വിഭജിക്കപ്പെട്ട ഈ നോവൽ പാണ്ഡവർ മഹാപ്രസ്ഥാനത്തിനിറങ്ങും മുമ്പ്, കടലു വിഴുങ്ങിയ ‘ദ്വാരക’ സന്ദർശിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. കൗരവരുടെയും പാണ്ഡവരുടെയും ബാല്യകാലത്തിൽ തുടങ്ങിയ പരസ്പര ശത്രുത, തന്ത്രത്തിൽ പാണ്ഡവരെ വനവാസത്തിനയച്ച് കൊല്ലാൻ ശ്രമിക്കുന്നതിലേക്കു നയിച്ചു.അരക്കില്ലത്തിൽ നിന്ന് രക്ഷപ്പെട്ട പാണ്ഡവർ ബ്രാഹ്മണ വേഷത്തിൽ ദ്രൗപതി സ്വയംവരം ജയിച്ച് അമ്മയുടെ നിർദേശ പ്രകാരം സമ്മാനമായി കിട്ടിയ വധുവിനെ പങ്കിട്ടെടുത്തു. വനവാസത്തിനിടക്ക് ഭീമൻ ഈജകൻ ഭഗവന്‍ ഹിടുമ്പൻ തുടങ്ങിയ രാക്ഷസമാരോട് ഏറ്റുമുട്ടുകയും, ഹിഡുംബി എന്ന കാട്ടാളത്തിയെ വധുവായി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരൻ തങ്ങൾക്ക് തിരിച്ചുകിട്ടിയ രാജ്യവും പദവിയും പ്രതാപവും എന്തിനേറെ സ്വന്തം അനുജന്മാരെയും ഭാര്യയെ പോലും പണയം വെച്ചും, വനവാസ ശിക്ഷ ഏറ്റുവാങ്ങിയും ധർമ്മ ബോധത്തിൽ പൊതിഞ്ഞ ഭീരുത്തം എടുത്തുകാട്ടി. മഹാഭാരത യുദ്ധവും അതിൻ്റെ പരിണിത ഫലങ്ങളും വരെ നോവലിൽ ഉൾച്ചേർത്തിട്ടുണ്ട്.

ഇന്ത്യയിലെ കുട്ടികൾക്ക് എന്നും ആരാധ്യരായ പുരാണ കഥാപാത്രങ്ങളിൽ ഒരാളാണ് ഭീമസേനൻ. ലളിതമായ ആഖ്യാന രീതി കൊണ്ട് പുരാതന ഇതിഹാസത്തെ സാധാരണ ജനങ്ങൾക്ക് പോലും ദഹിക്കുന്ന രീതിയിൽ, വ്യാസ പ്രതിഭയുടെ സങ്കീർണമായ ഇടവേളകൾക്ക് മനോഹരഭാവം നൽകി, പെരുവയറൻ ഊശാൻ താടിക്കാരന് പെരുത്ത ശരീരം മാത്രമല്ല പെരുത്ത മനസ്സുമുണ്ടെന്നും, വിജയങ്ങൾക്കെല്ലാം പിന്നിൽ ഭീമൻ്റെ മിഴിനീരുറവയുണ്ടെന്നും ‘രണ്ടാമൂഴം’ വായിച്ചാലറിയാം. പുരാതനകാലത്തെ ശിഥിലമാക്കപ്പെട്ട കുടുംബബന്ധങ്ങളെയും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരെയും പശ്ചാത്തലമാക്കിയ ഈ കൃതി അന്ന് നിലനിന്നിരുന്ന ചാതുർ വർണ്ണവെറിയുടെ സുതാര്യ വിവരണം കൂടിയാണ്. സ്നേഹത്തിനും, മാനുഷിക ബന്ധങ്ങൾക്കും, താഴ്ന്ന ജാതിക്കും, എന്തിനേറെ അന്തപുര സ്ത്രീകള്‍ക്ക് പോലും വില നൽകാത്ത ക്ഷത്രിയധർമ്മത്തെ എഴുത്തുകാരൻ ഇതിലൂടെ എടുത്തുകാട്ടി വിമർശിക്കുന്നത് പല സന്ദർഭങ്ങളിലും കാണാം. ‘കാട്ടാളന്മാർക്കും,സൂതന്മാർക്കും, മ്ലേച്ഛന്മാർക്കുമൊക്കെയാണ് ആവശ്യത്തിലേറെ വിലകൽപ്പിക്കുന്ന ബന്ധങ്ങൾ’ എന്നും ‘പ്രതിഫലം ഇല്ലാത്ത സ്നേഹം പെൺ കഴുതയ്ക്ക് മാത്രമാണെ’ന്ന് ഓർമ്മിപ്പിച്ച് അമ്മ കഥ പറഞ്ഞതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. മാത്രമല്ല ക്ഷത്രിയന് പെണ്ണെന്നാൽ വെറും പണയപ്പണ്ടങ്ങളോ അല്ലെങ്കിൽ പാഥേയപ്പൊതികളോ ആണെന്നും എഴുത്തുകാരൻ വ്യക്തമാക്കുന്നു.

സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെയും,ജാതി അധിക്ഷേപങ്ങളെയും, ബീജങ്ങൾ വഹിക്കാനുള്ള വയലുകൾ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന സ്ത്രീജനങ്ങളോടുള്ള അവജ്ഞയെയും തുറന്നുകാട്ടി പരോക്ഷമായി പരിഹസിച്ചു കൊണ്ടുള്ള എം.ടിയുടെ ഈ നോവൽ മാരാർ അടക്കമുള്ള നിരൂപകരുടെ നിരീക്ഷണങ്ങൾക്ക് അനുകൂലമായി ഇതിഹാസ കഥയെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാനും പുതിയ മാനങ്ങൾ കണ്ടെത്താനും വായനക്കാരെ സഹായിക്കുന്നുണ്ട് എന്നത് തീർച്ച.

Book Review of M.T Vasudevan Nair’s Randamoozham By Sibla Nargees

സിബ്‌ല നർഗീസ് കെ.കെ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy