ആദാമിന്റെ തേങ്ങകള്‍

7 MINUTES READ

പൗലോസ് പൊതിക്കുന്ന തേങ്ങയുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തി ആദം നിന്നു. ‘ആയിരത്തിയെണ്ണൂറ്’ ഒടുവിലത്തെ തേങ്ങക്ക് എണ്ണം പിടിച്ചത് ഭാര്യ സൗദയാണ്. തേങ്ങയുടെ എണ്ണം കൂടാനോ കുറയാനോ സാധ്യതയില്ലെന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ട്. ആരോ ഏല്‍പിച്ച ബാധ്യതപോലെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗദ ഒടുവിലെ എണ്ണം വിളിച്ചുപറയും. അത് കേള്‍ക്കുമ്പോള്‍ പൗലോസ് ഒന്ന് അടക്കിച്ചിരിക്കും. ശേഷം അയാള്‍ തൻ്റെ ഇടത് കാലൊന്ന് ചൊറിയും. ഈ മൂന്ന് കാര്യങ്ങളും ആദമിനെ സംബന്ധിച്ച് വളരെ അലോസരമുണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് ഭാര്യയോട് പലവട്ടം സൂചന നല്‍കിയിട്ടും അവള്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ‘നിങ്ങളുടെ തെങ്ങുകള്‍ക്ക് എന്തൊരു കൃത്യനിഷ്ഠതയാണ്. ചാവും വരെ അവര്‍ തേങ്ങകള്‍ ആയിരത്തിഎണ്ണൂറില്‍ കൂടുതലോ കുറവോ തരില്ല. അല്ലെങ്കില്‍ നിങ്ങള്‍ കുറച്ചും കൂടി നന്നായി അധ്വാനിക്കേണ്ടിവരും.’ കഴിഞ്ഞ തേങ്ങയിടലിൻ്റെയന്ന് രാത്രി മുടി കോതിയൊതുക്കുമ്പോള്‍ സൗദ ഇങ്ങനെ പറഞ്ഞിരുന്നു.

ഭാര്യയുടെ വാക്കുകള്‍ കിടത്തി ചിന്തിപ്പിച്ചതിൻ്റെ ആവേശത്തില്‍ പിറ്റേന്ന് മുതല്‍ നീണ്ട അറുപത് ദിവസങ്ങള്‍ അധ്വാനത്തിൻ്റെ അളവില്‍ ഗണ്യമായ വര്‍ധനവ് കാണിച്ചതാണ്. എന്നിട്ടും നന്ദിയില്ലാത്ത തെങ്ങുകള്‍ ആയിരത്തിയെണ്ണൂറില്‍ കൂടുതല്‍ തേങ്ങ തന്നില്ല. കൂടുതല്‍ വേണമെന്നുള്ള വാശി അയാള്‍ക്കില്ല, കുറവായാലും ധാരാളം.

പറമ്പിലെ തേങ്ങ വിറ്റ് വേണ്ട ആദമിന് കുടുംബം പോറ്റാന്‍. ആവുന്ന കാലത്ത് മരുഭൂമിയില്‍നിന്ന് സമ്പാദിച്ച് കൊണ്ടുവന്നതു തന്നെ മതിയാവോളമുണ്ട്. പക്ഷേ, എന്തുകൊണ്ടോ തെങ്ങുകളുടെ ഈ കൃത്യനിഷ്ഠതയില്‍ പരിഹസിക്കപ്പെടുന്നത് താനാണെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.

വേദനയോടെ അന്ന് രാത്രിയിലും അയാള്‍ ഭാര്യയോട് സംസാരിച്ചു. ഭാര്യക്കു പക്ഷേ, ആദമിനോട് യോജിക്കാന്‍ കഴിയില്ല.

‘എന്ത് കഷ്ടമാണ്.’
അവള്‍ മുഖം കറുപ്പിച്ച് പറഞ്ഞു.

ആദം ഒന്ന് മൂളിയതിനുശേഷം അവളുടെ മൃദുലമായ കൈ വിരലുകളില്‍ അലസമായി തലോടിക്കൊണ്ട് പറഞ്ഞു;
‘നീ എന്തുകൊണ്ട് ആ ശീലം ഒഴിവാക്കുന്നില്ല.’

‘അതെൻ്റെ അവകാശമാണ്.’
ഭാര്യയുടെ മറുപടി പെട്ടന്നായിരുന്നു.

‘അവകാശമോ?’
അയാള്‍ ആശ്ചര്യം മറച്ചുവച്ചില്ല.

‘അതെ, എൻ്റെ അവകാശം. അവകാശം വകവച്ചു തരാന്‍ നിങ്ങള്‍ക്ക് ഭാവമില്ലെങ്കില്‍ എനിക്ക് എൻ്റെ വഴി നോക്കേണ്ടി വരും.’
മറുപടിയൊന്നുമില്ലാതെ കുറച്ചുനേരം അയാള്‍ കട്ടിലിലിരുന്നു. പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ തരം അവകാശങ്ങളാണ്, ആദം ചിന്തിച്ചു.

അയാള്‍ പടര്‍ന്നു പന്തലിച്ച ഇരുട്ടിലേക്ക് കാഴ്ചകളെ മേയാന്‍വിട്ടു. ഇടക്ക് എപ്പോഴോ പതിയെ കട്ടിലില്‍ ചെരിഞ്ഞുകിടന്നു. തെങ്ങുകള്‍ യൗവനയുക്തയായ പെണ്ണുങ്ങളെപ്പോലെ നിലാവില്‍ കുളിച്ചു നില്‍ക്കുന്നു. ആ കിടപ്പില്‍ അയാളുടെ ഉള്ളിലൂടെ കടന്നുപോയചിന്തകള്‍ തുടര്‍ന്നുള്ള രാത്രികളിലും ആവര്‍ത്തിച്ചു. ദിവസങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിച്ചു. ഒഴിവ് സമയങ്ങളില്‍ ആദം പറമ്പിലൂടെ നടക്കും. വാഴ, വഴുതന, വെണ്ടക്ക, പയര്‍, പടവലം, തക്കാളി തുടങ്ങിയ തൻ്റെ പ്രിയപ്പെട്ട പച്ചക്കറികളോട് കുശലം പറയുകയും അവകള്‍ക്ക് വയറുനിറച്ച് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍ തെങ്ങുകളെ അയാള്‍ പാടെ അവഗണിക്കുകയായിരുന്നു.

ചിലപ്പോള്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് അയാള്‍ നേരെ പറമ്പിലേക്ക് ഇറങ്ങും. തെങ്ങുകളുടെ മുഖത്തു നോക്കി തൻ്റെ നിറഞ്ഞ വയര്‍ തടവും.
‘വഞ്ചകിമാരേ, നിങ്ങളെയൊക്കെ ഞാന്‍ പട്ടിണിക്കിട്ട് കൊല്ലും. നോക്കിക്കോ.’ എന്നും പറഞ്ഞയാള്‍ വീട്ടിലേക്കുതന്നെ തിരിക്കും. നീണ്ട അമ്പത്തിയെട്ട് ദിവസങ്ങളിലും ആദമിന് പുതിയതായിഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തെങ്ങുകളെ മാനസികമായി മുറിവേല്‍പിക്കുക മാത്രമായിരുന്നു അയാള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ അമ്പത്തിയൊമ്പതാമത് ദിവസം വൈകുന്നേരം ആദം അങ്ങാടിയിലേക്ക് ഇറങ്ങി. അയാള്‍ ഇറങ്ങുമ്പോള്‍ ഭാര്യ അയലയില്‍ വിരിച്ചിരുന്ന തുണികള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. പറമ്പും ഗേറ്റും കടന്ന് ആദം അകലുന്നതുവരെ ഭാര്യ ആ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ, എന്തുകൊണ്ടോ അവളത് ചെയ്തില്ല. വെന്ത് പാകമാകുന്ന ഇലയടയുടെ മണം അവളുടെ ചിന്തകളുടെ പാളം തെറ്റിക്കുകയായിരുന്നു.

ആദം നടന്നു. വഴിവക്കിലെ പറമ്പുകളിലെല്ലാം തെങ്ങുകള്‍ അയാളെ നോക്കി പരിഹസിക്കുകയാണ്. ‘സകലതിനെയും വെട്ടിക്കൂട്ടി അടുപ്പിലിടണം’ അയാള്‍ പിറുപിറുത്തു. എങ്ങോട്ടാണ് ഈ യാത്ര. ഒട്ടും ദൂരെയല്ലാതെ. ദിവാകരനെ ഒന്ന് കാണണം. ഏത് ദിവാകരന്‍, കള്ളന്‍ ദിവാകരന്‍ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ക്ക് മനസ്സിലാവൂ. സത്യസന്ധനായ കള്ളനാണ് ദിവാകരന്‍. എങ്കിലും മുരടന്‍. അരയില്‍ തിരുകിയിരിക്കുന്ന കത്തി ഒരു ചെറിയ വിഷയവുമല്ല. ഓരോന്ന് ഓര്‍ത്തുകൊണ്ട് അങ്ങാടിയും പിന്നിട്ടയാള്‍ ദിവാകരൻ്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയിലെ പരിചിത മുഖങ്ങളുടെ കുശലന്വേഷണങ്ങള്‍ പാടെ അവഗണിച്ചു.

ദിവാകരൻ്റെ വീട് ഒറ്റപ്പെട്ടു കിടപ്പാണ്. അതൊരു ചെറിയ കുന്നിനു മുകളിലാണ്. ആയാസപ്പെട്ട് വലിഞ്ഞു കയറിയാല്‍ പൊട്ടിപ്പൊളിഞ്ഞ മതില്‍പുറത്ത് ഒരു ബോര്‍ഡ് കാണാം.

‘കള്ളന്‍ ദിവാകരന്‍
ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകള്‍ ഇല്ല
മൈ വട്‌സപ്പ് നമ്പര്‍ ഈസ് 2412925949′

ദിവാകരന്‍ ഒരു കൊട്ടേഷന്‍ കള്ളനാണ്. ആവശ്യക്കാര്‍ മോഷ്ടിക്കാന്‍ ഏല്‍പിക്കുന്ന വീട്/വസ്തുവകകള്‍ കൊള്ളയടിച്ചു കൊടുക്കുക എന്നതാണ് അയാളുടെ മോഷണരീതി. പക്ഷേ, കൂലിയിനത്തില്‍ തൊണ്ടി മുതല്‍ അയാള്‍ക്കുള്ളതാണ്. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും ദിവാകരന്‍ ജയിലില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ കോളിങ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ആദം ഒന്ന് സംശയിച്ചു. പക്ഷേ നിമിഷനേരം കൊണ്ട് വാതില്‍ തുറക്കപ്പെട്ടു.
ദിവാകരനും മെലിഞ്ഞൊട്ടിയ ഒരു പൂച്ചയും അയാളെ അടിമുടി വീക്ഷിക്കുകയാണ്. ഇറങ്ങി ഓടിയാലോ എന്നുവരെ ആദം ചിന്തിച്ച സന്ദര്‍ഭം.

എങ്കിലും ധൈര്യം കൈവെടിയാതെ തൻ്റെ ആവശ്യം വിവരിച്ചു;
‘ഒന്ന് മോഷ്ടിക്കണം.’

‘ആയിക്കോട്ടെ. എവിടെ എപ്പോള്‍ എങ്ങനെ കൃത്യമായ വിവരങ്ങള്‍ പറയൂ.’
കൈമുട്ടിലെ ഷര്‍ട്ട് മടക്കില്‍നിന്ന് ബീഡിയെടുത്ത് പുകച്ചുകൊണ്ട് ദിവാകരന്‍ മറുപടി പറഞ്ഞു.

‘ഒരു പറമ്പ്.’

‘ആരുടെ പറമ്പ്.’

‘എൻ്റെ സ്വന്തം പറമ്പ്.’

പൂച്ച ആദമിനെയൊന്ന് ചെരിഞ്ഞുനോക്കി. അയ്യേ എന്നൊരുഭാവത്തോടെ അത് ഉമ്മറപ്പടി കടന്ന്, ശേഷം മതിലും ചാടി പുറത്തേക്കു പോയി.

‘സ്വന്തം പറമ്പോ?’
അവസാനപ്പുക ആഞ്ഞുവലിച്ച് ദിവാകരന്‍ ചോദിച്ചു.

‘അതെ സ്വന്തം പറമ്പ്.’
ആകെക്കൂടി പറമ്പില്‍ തൊണ്ണൂറ് തെങ്ങുണ്ട്, ഓരോ തെങ്ങില്‍നിന്നും അഞ്ചു വീതം തേങ്ങ ഇന്ന് രാത്രിയില്‍ മോഷ്ടിക്കണം ഇതായിരുന്നു ആദം ഏല്‍പിച്ച കൊട്ടേഷന്‍.

ദിവാകരന് കൊട്ടേഷന്‍ ഏറ്റെടുക്കാന്‍ യാതൊരു തടസങ്ങളുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊട്ടേഷന്‍ ഫിക്‌സഡ് തുകയായ അഞ്ഞൂറ് രൂപ ഐശ്വര്യത്തോടെ ദിവാകരന്‍ കൈപറ്റി. തിരിച്ചിറങ്ങുമ്പോള്‍ മതില്‍പുറത്ത് കുറിച്ചിട്ടിരുന്ന വാട്‌സാപ്പ് നമ്പര്‍ഈസ്… ആദം സ്വന്തം ഫോണില്‍ പകര്‍ത്തിവച്ചു.

നടക്കുമ്പോള്‍ ആദമിൻ്റെ ഉള്ള് കലങ്ങി മറിഞ്ഞു. മോഷ്ടിക്കാന്‍ ഏല്‍പിച്ചത് മഹാ അപരാധമായി അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതൊരു മോശം അവസ്ഥയുമായിരുന്നു. അയാള്‍ക്ക് ഉപ്പയുടെ മുഖം ഓര്‍മവന്നു. പണ്ടു പണ്ട് ഉപ്പയുടെ പറമ്പിലും തെങ്ങുകള്‍ തലയെടുപ്പോടെ നിന്നിരുന്നു. തേങ്ങകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ ഉപ്പയത് പെറുക്കി ചായ്പ്പിലേക്കിടും. ആദം ചോദിക്കും;
‘ഉപ്പാ, ഈ വീണ തേങ്ങയുടെ പേരെന്താ?’
ഉപ്പ പറയും; ‘ആദാമിൻ്റെ തേങ്ങ.’

പള്ളിയില്‍നിന്ന് വാങ്ക് മുഴങ്ങി. സമയം മഗ്‌രിബായിരിക്കുന്നു. അയാള്‍ വേഗത കൂട്ടി. പള്ളിയായിരുന്നു ലക്ഷ്യം. നിസ്‌കരിക്കാന്‍ കൈകെട്ടുമ്പോഴും സുജൂദില്‍ വീഴുമ്പോഴും കുറ്റബോധം. താന്‍ മോഷ്ടിക്കാന്‍ ഏല്‍പിച്ചിരിക്കുന്നു. പ്രിയപ്പെട്ട പടച്ചോനെ ഈയുള്ളവനോട് പൊറുക്കില്ലേ.

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പാകമാക്കപ്പെട്ട ഇലയടകള്‍ ആദമിനെ കാത്തിരിക്കുന്നു.

‘കഴിക്കൂ.’
ഭാര്യ സ്‌നേഹത്തോടെ പറഞ്ഞു.

ഇലയടക്ക് അകത്ത് മധുരത്തില്‍ പൊതിഞ്ഞ തേങ്ങക്കൂട്ട്. എന്തുകൊണ്ടോ കുറ്റബോധത്തിൻ്റെ രുചി. രാത്രിയില്‍ ഭക്ഷണവും നേരാവണ്ണം കഴിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. ഭാര്യ ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ ഉമ്മറത്തിണ്ണയില്‍ പറമ്പും നോക്കിയിരിക്കുകയായിരുന്നു. തെങ്ങുകളും മൂകരായിരുന്നു. അവര്‍ കാറ്റിനോട് കിന്നരിക്കുകയോ കുശലം പറയുകയോ ചെയ്യുന്നില്ല. ചീവീടുപോലും ശബ്ദിക്കുന്നില്ലെന്ന് അയാള്‍ക്കു തോന്നി. പാതിരാത്രിയില്‍ ദിവാകരന്‍ പമ്മിപ്പമ്മി വരും. നിലാവില്‍ കുളിച്ച് മയങ്ങി നില്‍ക്കുന്ന തെങ്ങുകള്‍ ദിവാകരനെക്കണ്ടു ഭയക്കും.അവര്‍ കരയും. ആരുമില്ലേ ഞങ്ങളെയൊന്ന് രക്ഷിക്കാനെന്ന് കേഴും. ആശ്രയം നഷ്ടപ്പെടുന്ന പെണ്‍ശരീരം പോലെയവര്‍ പ്രതിരോധത്തിനുള്ള മാര്‍ഗം തേടും. ഒന്നും സംഭവിക്കില്ല. നിലക്കാത്ത രോദനത്തോടെ അവര്‍ ദിവാകരന് വഴിപ്പെടും. ദിവാകരൻ്റെ മര്‍ദനമേറ്റ ശരീരവുമായി തെങ്ങുകള്‍ ആദമിനെ നോക്കും.

‘ഞങ്ങളെ വിറ്റുവല്ലേ?’
അവര്‍ ചോദിക്കും.

ആദാമിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അയാള്‍ പറമ്പിലൂടെ വെട്ടം തെളിയിച്ച് ഉലാത്തിക്കൊണ്ടിരുന്നു. എന്തുകൊണ്ട് ദിവാകരനെ ഈ കൃത്യത്തില്‍ നിന്നും ഒഴിവാക്കിക്കൂടാ. നടത്തത്തിനിടയില്‍ അയാള്‍ ഓര്‍ത്തു. പക്ഷേ, ചരിത്രത്തില്‍ ഇന്നുവരെ ദിവകാരന്‍ ഏറ്റെടുത്ത ജോലിയില്‍ നിന്നും പിന്മാറിയിട്ടില്ല. ആദാമിനു വേണ്ടി അയാള്‍ വിട്ടുവീഴ്ച ചെയ്യുമോ? അതോ അരയിലെ കത്തി വലിച്ചൂരി ദിവാകരന്‍ ആദാമിൻ്റെ ഹൃദയം കുത്തിക്കീറുമോ?

ഇടക്കല്ല പലവട്ടം സൗദ ജനാലയിലൂടെ ആദമിനെ നിരീക്ഷിച്ചു. എപ്പോഴോ നിരീക്ഷണം ഉപേക്ഷിച്ചവള്‍ ഉറങ്ങിപ്പോയിരുന്നു. രാത്രിയുടെ ഇരുട്ട് ഒരു മോഷ്ടാവിനെപ്പോലെ ആദാമിനെ മാത്രം ഉറ്റുനോക്കുന്നു. സൗദയുടെ ഉറക്കത്തിനും ദിവാകരൻ്റെ വരവിനും ഇടയില്‍ നീണ്ട ഒന്നര മണിക്കൂര്‍ നിശബ്ദം കടന്നുപോയി.

തൻ്റെ മുന്നില്‍ ദിവാകരന്‍ നില്‍ക്കുകയാണ്, മോഷണം നടത്താനുള്ള സര്‍വവിധ തയ്യാറെടുപ്പുകളുമായി. ആദാമിന് നേരിയ ഭയം തോന്നി. എങ്ങനെയാണ് കാര്യം അവതരിപ്പിക്കേണ്ടത്. അയാള്‍ ആലോചിച്ചു. ദിവാകരനാകട്ടെ ആദാമിൻ്റെ സാമീപ്യം രസിച്ചില്ല. ദിവാകരൻ്റെ മോഷണ ചരിത്രത്തില്‍ ഇന്നുവരെ ഉടമസ്ഥൻ്റെ സാമീപ്യം ഉണ്ടായിട്ടില്ല. കള്ളനാണെങ്കിലും ദിവാകരന്‍ ഒരു മാന്യനായ കള്ളനാണ്.

‘നിങ്ങള്‍ ഇവിടെ എന്തെടുക്കുന്നു?’
ദിവാകരന്‍ ചോദിച്ചു.

‘ഞാന്‍.’
ആദം മുഴുവിപ്പിച്ചില്ല.

‘ഉം.’ ദിവാകരന്‍ ഒന്ന് മൂളി.

‘ഈ കൊട്ടേഷന്‍ ഞാന്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നു.’ ആദം പറഞ്ഞു.

കൊട്ടേഷന്‍ ചരിത്രത്തിലേറ്റ അടുത്ത ആഘാതം. ദിവാകരന്‍ ഒന്ന് തെന്നി പിന്നിലേക്ക് മാറി. അയാളുടെ കനത്ത ശബ്ദം പുറത്തേക്ക് വന്നു.
‘എന്തുകൊണ്ട്?’

കാരണം വ്യക്തമാക്കന്‍ ആദമിനുമറിയില്ല.

‘പ്രായശ്ചിത്തം ചെയ്യാം. ഞാന്‍ നിങ്ങള്‍ക്ക് തേങ്ങയുടെ വിലനല്‍കാം.’ അയാള്‍ പറഞ്ഞു.

ആദമിൻ്റെ അഭിപ്രായത്തോട് യോജിക്കാന്‍ ദിവാകരന് സാധ്യമല്ല.
‘എനിക്ക് മോഷ്ടിക്കണം. മോഷ്ടിക്കാന്‍ എൻ്റെ കൈകള്‍ വിറച്ചുതുടങ്ങിയിരിക്കുന്നു.’
വിറക്കുന്ന ദേഹം തെങ്ങിന് മുകളിലേക്ക് ചാരിവച്ചുകൊണ്ട് ദിവാകരന്‍ നിന്നു.
ഏകകണ്ഡമായി ആ തീരുമാനം എടുക്കപ്പെട്ടു.

ആദം ഉറങ്ങാന്‍ കിടന്നു. സമയം ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. സൗദയുടെ കൂര്‍ക്കം മുറിയിലെ ഇരുട്ട് രാത്രിയുടെ തണുപ്പ്, ആദം ഉറങ്ങി.

പ്രഭാതം പതിവിലും തണുത്തിരുന്നു. തെങ്ങുകയറ്റക്കാരന്‍ മൊയ്ദാപ്പ അതിരാവിലെയെത്തി തേങ്ങയിട്ടിരിക്കുന്നു. പൗലോസ് കൃത്യമായി തേങ്ങ പൊതിക്കാന്‍ എത്തിയിരിക്കുന്നു. അടുക്കളയില്‍ മിക്‌സിയുടെ ശബ്ദം. ആദം അലമാര തുറന്നു. പേഴ്‌സ് പരിശോധിച്ചു. പറഞ്ഞുറപ്പിച്ചതുക മോഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആദമിന് തൃപ്തി തോന്നി. ദിവാകരന്‍ എപ്പോള്‍ മോഷ്ടിച്ചെന്നോ എങ്ങനെ മോഷ്ടിച്ചെന്നോ, അയാള്‍ ആശങ്കപ്പെട്ടില്ല. പല്ല് തേച്ചു. ചായ കുടിച്ചു. തേങ്ങപൊതിയുടെ ശബ്ദം. സൗദ എണ്ണം തിട്ടപ്പെടുത്തുന്നില്ല പകരം പൗലോസ് തിട്ടപ്പെടുത്തുന്നു. ഇടക്ക് അടുക്കളയില്‍നിന്നും എണ്ണം ശ്രദ്ധയോടെ കേള്‍ക്കുന്ന സൗദയെ കാണാം.

‘എണ്ണുന്നില്ലേ?’
ആദം വിളിച്ചു ചോദിച്ചു.

‘നിങ്ങള്‍ എണ്ണിയാല്‍ മതിയാകും.’
ഭാര്യ ചിരിച്ചു, സുന്ദരമായ ചിരി.

സമയം നീങ്ങി, ഇടയിലെപ്പോഴൊ അയാള്‍ ഭക്ഷണം കഴിച്ചു. പൗലോസും കഴിച്ചു. വിശപ്പ് അടങ്ങിയ ഉര്‍ജ്ജത്തോടെ പൗലോസ് എണ്ണി. ആയിരത്തിയെണ്ണൂറ്റിയൊന്നേ, ആയിരത്തിയെണ്ണൂറ്റിരണ്ടേ, ആയിരത്തിയെണ്ണൂറ്റിമൂന്നേ…

ആദം ശ്രദ്ധയോടെയത് കേട്ടുനിന്നു. അയാള്‍ക്ക് ആനന്ദം തോന്നി. അയാള്‍ ഭാര്യയെ അഭിമാനത്തോടെ നോക്കി. ഭാര്യ വീണ്ടും ചിരിച്ചു, സുന്ദരമായ ചിരി. ആയിരത്തിയെണ്ണൂറിലധികം തേങ്ങകള്‍!

കാറ്റു വീശി, മുമ്പൊരിക്കലും വീശാത്തത്. മധുരമുള്ളത്. ആദം ഏറെ നന്ദിയോടെ തൻ്റെ തെങ്ങുകളെ നോക്കി. തെങ്ങുകളും…

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സുഹ്റ W/O മജീദ് എന്ന പുസ്തകത്തില്‍നിന്ന്)

Story Adaminte Thengakal by Raheema Sheikh Mubarak, from the book Suhra w/o Majeed

സുഹ്റ W/O മജീദ്

റഹീമ ശൈഖ് മുബാറക്

‘റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത് വൈവിധ്യത്തിന്റെ ആകാശത്തിലേക്കാണ്.’
-സഹീറ തങ്ങള്‍.
ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന്റെ സങ്കീര്‍ണമായ ബന്ധങ്ങളെ നൂറ്റെടുക്കുന്നു ഇതിലെ ഓരോ കഥയും. പ്രണയം, നൈരാശ്യം, കരുണ, പക, കാമം തുടങ്ങി അവന്റെ/അവളുടെ അടിസ്ഥാന വികാരങ്ങള്‍ അതിനു നിറംകൊടുക്കുന്നു.

റഹീമ ശൈഖ് മുബാറക്

എഴുത്തുകാരി
എഴുത്തുകാരി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy